ആക്ടിവിഷനുമായുള്ള മൈക്രോസോഫ്റ്റ് ലയനത്തിനുള്ള വിലക്ക്; നിരസിച്ച് യുഎസ് കോടതി

വീഡിയോ ഗെയിം നിർമ്മാതാക്കളായ ആക്ടിവിഷനെ ഏറ്റെടുക്കുന്നതിൽ നിന്ന് മൈക്രോസോഫ്റ്റിനെ വിലക്കുന്നത് വിസമ്മതിച്ച്‌ യു എസ് കോടതി. 6900 കോടി ഡോളറിന്റെ ഏറ്റെടുക്കൽ താൽക്കാലികമായി നിർത്താനുള്ള ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി)യുടെ ഹർജിയാണ് ചൊവ്വാഴ്ച ജില്ലാ ജഡ്ജി ജാക്വലിൻ സ്കോട്ട് കോർലി നിരസിച്ചത്.

‘ക്ലൗഡ് ഗെയിമിംഗ്, സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ, കൺസോളുകൾ എന്നിവയിലെ തുറന്ന മത്സരത്തിന് ഈ ലയനം ഉയർത്തുന്ന വ്യക്തമായ ഭീഷണി കണക്കിലെടുത്ത് ഈ ഉത്തരവിൽ ഞങ്ങൾ നിരാശരാണ്,’ എഫ്‌ടിസി വക്താവ് ഡഗ്ലസ് ഫരാർ പറഞ്ഞു. ഈ വിധി മൈക്രോസോഫ്റ്റിന്റെ വിജയത്തെയും ഫെഡറൽ റെഗുലേറ്റർമാർക്കുള്ള പ്രഹരത്തെയും പ്രതിനിധീകരിക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കഴിഞ്ഞ ഓഗസ്റ്റിൽ ഏജൻസിയുടെ ഇൻ-ഹൗസ് ജഡ്ജിക്ക് ലയനം പുനരവലോകനം ചെയ്യാൻ കഴിയുന്നതുവരെ താൽക്കാലിക ഉത്തരവിറക്കാൻ ഫെഡറൽ റെഗുലേറ്ററി ഏജൻസി കോർലിയോട് ആവശ്യപ്പെട്ടിരുന്നു.

ഈ ഇടപാട് കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ആക്റ്റിവിഷൻ ഗെയിമുകൾക്ക് മേൽ മൈക്രോസോഫ്റ്റിന് നിയന്ത്രണം നൽകുമെന്നും എതിരാളി ബ്രാൻഡുകളിൽ നിന്നുള്ള കൺസോളുകളിൽ അവയുടെ ഉപയോഗം നിയന്ത്രിക്കാൻ സാധ്യതയുണ്ടെന്നും എഫ്ടിസി വാദിച്ചിരുന്നു. യുകെയിലെ റെഗുലേറ്റർമാർ കരാർ തടയാൻ നീക്കം നടത്തിയെങ്കിലും യൂറോപ്യൻ യൂണിയൻ ഈ ലയനത്തെ പിന്തുണച്ചിരുന്നു.

Comments are closed.