ചൈനീസ് ടെക് കമ്പനികളിൽ ഇനി അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തില്ല; വിലക്ക് ഏർപ്പെടുത്താനൊരുങ്ങി യുഎസ്

ചൈനീസ് ടെക് കമ്പനികളിൽ അമേരിക്കൻ കമ്പനികൾ നിക്ഷേപം നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്താനൊരുങ്ങി ബൈഡൻ സർക്കാർ. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, കംപ്യൂട്ടർ ചിപ്പുകൾ ഉൾപ്പെടെയുള്ള ചില സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്ന ചൈനീസ് കമ്പനികളിൽ നിക്ഷേപം നടത്തുന്നതിനാണ് യുഎസ് ഭരണകൂടം വിലക്ക് ഏർപ്പെടുത്തുന്നത്. അതേസമയം, മറ്റ് സാങ്കേതികവിദ്യാ മേഖലകളിൽ നിക്ഷേപം നടത്തണമെങ്കിൽ സർക്കാരിൽ നിന്ന് അനുമതി വാങ്ങേണ്ടതാണ്.

അമേരിക്കൻ കമ്പനികളുടെ നിക്ഷേപവും വൈദഗ്ദ്യവും ചൈനീസ് സൈന്യത്തിന്റെ ആധുനികവൽക്കരണത്തിന് ആക്കം കൂട്ടാറുണ്ട്. ഇത് കണക്കിലെടുത്താണ് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. സെമികണ്ടക്ടറുകൾ/മൈക്രോ ഇലക്ട്രോണിക്സ്, ക്വാണ്ടം ഇൻഫർമേഷൻ ടെക്നോളജികൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾ എന്നിങ്ങനെ പ്രധാനമായും മൂന്ന് സാങ്കേതികവിദ്യാ മേഖലകളെ ലക്ഷ്യമിട്ടാണ് നടപടി കടുപ്പിക്കുന്നത്.

കംപ്യൂട്ടർ ചിപ്പുകളും, ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്ന മേഖലയിൽ യുഎസ്, ജപ്പാൻ, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങൾക്കാണ് കൂടുതൽ ആധിപത്യം ഉള്ളത്. എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി ഈ മേഖലയിൽ ചുവടുകൾ ശക്തമാക്കാനുള്ള നീക്കം ചൈനയും നടത്തുന്നുണ്ട്. ഇതിനെ തുടർന്നാണ് യുഎസ് കമ്പനികൾ ചൈനീസ് ടെക് കമ്പനികളിൽ നിക്ഷേപം നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് യുഎസ് ഭരണകൂടം എത്തിയത്. പ്രൈവറ്റ് ഇക്വിറ്റി, വെഞ്ച്വർ ക്യാപിറ്റൽ, ജോയിന്റ് വെഞ്ച്വർ, ഗ്രീൻഫീൽഡ് ഇൻവെസ്റ്റ്മെന്റ് എന്നിവയ്ക്കെല്ലാം വിലക്ക് ബാധകമാണ്.

Comments are closed.