ജയിലറിൽ വില്ലനാകാൻ രജനികാന്ത് മമ്മൂട്ടിയെ വിളിച്ചിരുന്നു; തീരുമാനം മാറ്റാൻ കാരണം ഇത്: വെളിപ്പെടുത്തലുമായി വസന്ത് രവി

നെൽസൺ ദിലീപ്കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ ‘ജയിലർ’ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ ബോക്‌സ് ഓഫീസിൽ ഗംഭീര കളക്ഷനാണ് ചിത്രം നേടുന്നത്. ചിത്രത്തിൽ സംവിധായകൻ നെൽസൺ വില്ലനായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ ആയിരുന്നു എന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു.

ഇപ്പോൾ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് നടൻ വസന്ത് രവി. സിനിമയിൽ സംവിധായകൻ നെൽസൺ വില്ലനായി ആദ്യം മനസിൽ കണ്ടത് മമ്മൂട്ടിയെ തന്നെയായിരുന്നുവെന്ന് വസന്ത് രവി പറഞ്ഞു. ചിത്രത്തിന്റെ സെറ്റിൽവെച്ച് രജനികാന്ത് ആണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും വസന്ത് ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. ജയിലറിൽ രജനിയുടെ മകന്റെ കഥാപാത്രത്തെയാണ് വസന്ത് അവതരിപ്പിച്ചത്.

വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാറിനെ തന്നെയാണ് മനസിൽ കണ്ടത്. രജനി സർ തന്നെ സെറ്റിൽ വെച്ച് ഇക്കാര്യം എന്നോട് പറഞ്ഞിരുന്നു. മമ്മൂട്ടി സർ ചെയ്താൽ നന്നായിരിക്കുമെന്ന് നെൽസണും പറഞ്ഞ ഉടനെ, മമ്മൂട്ടി സാറിനോട് ഇക്കാര്യം സംസാരിച്ചിരുന്നു. പക്ഷെ അതിന് ശേഷം കുറേ ആലോചിച്ചു. അവർ മലയാളത്തിൽ എത്രയോ വലിയ നടനാണ്. അവരെ ഇവിടെ കൊണ്ടുവന്ന് ഇങ്ങനെയൊരു വേഷം ചെയ്യിക്കുന്നതിൽ തനിക്ക് തന്നെ വിഷമം ഉണ്ടെന്ന് രജനി സർ എന്നോട് പറഞ്ഞു. അദ്ദേഹത്തെ പോലെയൊരാൾക്ക് ഇങ്ങനെയൊരു നെഗറ്റീവ് റോൾ ചേരില്ലെന്ന് തനിക്ക് തോന്നിയെന്നും അതിന് ശേഷം മമ്മൂട്ടി സാറിനെ വിളിച്ച്, ഇത് വേണ്ട നമുക്കൊരുമിച്ച് മറ്റൊരു പടം ചെയ്യാമെന്ന് പറഞ്ഞതായും രജനി സാർ പറഞ്ഞു.’

Comments are closed.